ഹൃദയസ്തംഭനവും പ്രഥമ ശുശ്രൂഷയും


Image
രാവിലെ ഓഫീസിലേക്കു പുറപ്പെട്ടതാണ്. പെട്ടെന്നാണ് അയാള്‍ റോഡില്‍ കുഴഞ്ഞുവീണത്. പലരും കാഴ്ചക്കാരായി ചുറ്റുംകൂടി. ഹൃദയസ്തംഭനം മൂലമാണ് ഇങ്ങനെ കുഴഞ്ഞുവീഴുന്നത്. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ്. ചിലപ്പോള്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനും ഡോക്ടര്‍ വരുന്നതുവരെ കാത്തിരിക്കാനുമൊന്നും സമയം കിട്ടിയെന്നു വരില്ല. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വെറും അഞ്ചു മിനിറ്റു സമയം മാത്രമേ ഉണ്ടാകൂ. ആ സമയത്തു നല്‍കുന്ന പരിചരണത്തിലൂടെ ആളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകും. പുനരുജ്ജീവന ചികിത്സയാണ് ഈ സന്ദര്‍ഭത്തില്‍ രോഗിക്കു നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ എവിടെവച്ചും ചെയ്യാന്‍ കഴിയുന്നതാണിത്. ഹൃദയസ്തംഭനം വന്നവരെ എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചറിയാം...
ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്
ഹൃദയത്തിന്റെ സ്പന്ദനം നിലച്ചു പോകുന്ന അവസ്ഥയാണു കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സ്തംഭിക്കുമ്പോള്‍ അതിന്റെ പമ്പിങ് നിലയ്ക്കും. അപ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടവും നിലച്ചു പോകുന്നു. തുടര്‍ന്നു ഹൃദയസ്തംഭനം ഉണ്ടാകുന്ന ആള്‍ ബോധംകെട്ടു തളര്‍ന്നു വീഴും. കുഴഞ്ഞു വീഴുന്ന ആള്‍ക്ക് അടിയന്തര ചികിത്സ കിട്ടിയില്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും. കുഴഞ്ഞുവീഴുന്ന രോഗിക്കു പുനരുജ്ജീവന ചികിത്സ നല്‍കണം. ആര്‍ക്കും എവിടെവച്ചും ചെയ്യാന്‍ കഴിയുന്നതാണിത്. ഓരോരുത്തര്‍ക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നു മാത്രം.
ഹൃദയാഘാതം ഹൃദയസ്തംഭനമല്ല
പല കാരണങ്ങള്‍കൊണ്ടു ഹൃദയസ്തംഭനം ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക്(ഹൃദയാഘാതം) ഹൃയസ്തംഭനമല്ല. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിനാണു തടസം ഉണ്ടാകുന്നത്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഹാര്‍ട്ട് അറ്റാക്ക് ഹൃദയസ്തംഭനത്തിനു കാരണമാകാറുണ്ട്. ഹൃദ്രോഗം, ഹൃദയമിടിപ്പിന്റെ താളം തെറ്റല്‍, വിഷബാധ, അപകടങ്ങള്‍, ഷോക്ക്, രക്തസ്രാവം, വെളളത്തില്‍ മുങ്ങിപ്പേംാകുക എന്നിവയെല്ലാം ഹൃദയസ്തംഭനത്തിനു കാരണമാകുന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമ്പോള്‍ ശ്വാസോച്ഛ്വാസം ഇല്ലാതാകുന്നു. പ്രാണവായു കിട്ടിയില്ലെങ്കില്‍ ശരീരത്തിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങും. ഓക്‌സിജന്‍ കിട്ടിയില്ലെങ്കില്‍ നാലഞ്ചു മിനിറ്റുകള്‍ക്കകം തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങും. ഇതു തലച്ചോറിന്റെ നാശത്തിനും മരണത്തിനും കാരണമാകും.
ഹൃദയവും ശ്വാസകോശവും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെയാണു പ്രാണവായു ശരീരത്തിലെമ്പാടും എത്തുന്നത്. ശ്വസിക്കുമ്പോള്‍ ഓക്‌സിജന്‍ ഇരു ശ്വാസകോശങ്ങളിലും എത്തിച്ചേരും. ഇവിടെ നിന്നു പ്രാണവായു രക്തത്തില്‍ കലര്‍ന്നു ഹൃദയത്തിന്റെ ഇടതു അറയിലെത്തുന്നു. ഹൃദയം സങ്കോചിക്കുമ്പോള്‍ പ്രാണവായു കലര്‍ന്ന രക്തം ധമനികളിലൂടെ ശരീരത്തിന്റെ വിവിധ അവയവങ്ങളില്‍ എത്തുന്നു. ഇത്തരത്തില്‍ ഹൃദയവും ശ്വാസകോശവും നിര്‍ത്താതെ പ്രവര്‍ത്തിച്ചാണു ജീവനെ സംരക്ഷിക്കുന്നത്. ഓക്‌സിജന്‍ കലര്‍ന്ന രക്തം തലച്ചോറിലേക്കു കൃത്യമായി എത്തിയാല്‍ മാത്രമേ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാവൂ. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം നിലച്ചാല്‍ ബോധം നഷ്ടമാകും. ഓക്‌സിജന്‍ കിട്ടാതായാല്‍ 30 സെക്കന്‍ഡുകള്‍ക്കകം കണ്ണില്‍ ഇരുട്ടു കയറിയതുപോലെ അനുഭവപ്പെടും. അഞ്ചുമിനിറ്റു കൊണ്ടു തലച്ചോറില്‍ സ്ഥായിയായ കോശനാശം സംഭവിക്കും.
പ്രഥമശുശ്രൂഷ
ബോധം കെട്ടുവീണയാള്‍ ചുമലില്‍ തട്ടിവിളിച്ചിട്ടും പ്രതികരിക്കുന്നില്ലെങ്കില്‍ സ്ഥിതി അപകടകരമാണെന്നു മനസിലാക്കണം. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രഥമ ശുശ്രൂഷ നല്‍കണം. രോഗിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കണം.
അബോധാവസ്ഥയിലായവരെ പരിചരിക്കുമ്പോള്‍
ബോധം കെട്ടുവീണയാളെ ഒരിക്കലും ഇരുത്താന്‍ ശ്രമിക്കരുത്. ബോധംകെട്ടു വീണയാളുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുകയാണു വേണ്ടത്. അതിനായി രോഗിയെ മലര്‍ത്തി കിടത്തണം. കിടത്തുമ്പോള്‍ കിടക്ക ഉപയോഗിക്കരുത്. ഉറപ്പുള്ള പ്രതലമായിരിക്കണം. തലയിണ ഉപയോഗിച്ചു തലഭാഗം ഉയര്‍ത്തിവയ്ക്കാതിരിക്കുന്നതാണു നല്ലത്. ചെറിയ തളര്‍ച്ചയാണു രോഗിക്കുള്ളതെങ്കില്‍ രക്തപ്രവാഹം ശരിയാവുന്നതോടെ പെട്ടെന്നു തന്നെ ബോധക്കേടു മാറും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ രോഗിയെ ഉടന്‍ നിരീക്ഷിച്ചു തുടങ്ങണം.
രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുക
കിടത്തിയിരിക്കുന്ന രോഗിക്കു ബോധം വീണ്ടുകിട്ടിയോ എന്നു നോക്കണം. അതിനായി കിടക്കുന്ന ആളുടെ ചുമലില്‍ കൈക്കൊണ്ടു തട്ടി കുലുക്കി നോക്കാം. അല്ലെങ്കില്‍ ഉച്ചത്തില്‍ വിളിക്കാം.
ചുമലില്‍ തട്ടുമ്പോള്‍ രോഗി കണ്ണുതുറന്നു സംസാരിക്കുന്നുണ്ടെങ്കില്‍ തല്‍കാലം ജീവന് അപകടമില്ലെന്നു മനസിലാക്കാം. തുടര്‍ന്നു രോഗിയെ ആശുപത്രിയിലെത്തിച്ചു പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കണം.
പുനരുജ്ജീവന ചികിത്സ ചെയ്യേണ്ട വിധം
മരണാവസ്ഥയിലെത്തിയ രോഗിയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പ്രധാന ചികിത്സാരീതിയാണിത്.
ബോധം നഷ്ടമായ രോഗി ശ്വാസം എടുക്കുന്നുണ്ടോയെന്നു പത്തു സെക്കന്‍ഡ് നിരീക്ഷിക്കണം. വയറും നെഞ്ചും ചലിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം സംഭവിച്ചതായി കരുതി ഉടന്‍ പുനരുജ്ജീവന ചികിത്സ തുടങ്ങണം. നെഞ്ചില്‍ മര്‍ദം ഏല്‍പിച്ചുള്ള എക്‌സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍, ശ്വാസവഴി ശുദ്ധിയാക്കല്‍, വായോടു വായ ചേര്‍ത്തു ശ്വാസം നല്‍കല്‍, ഡി ഫിബ്രിലേഷന്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ ഇതിലുണ്ട്.
നെഞ്ചില്‍ മര്‍ദം ഏല്‍പിക്കല്‍ (എക്‌സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍)
ഹൃദയസ്തംഭനം വന്നവരുടെ പുനരുജ്ജീവന ചികിത്സയിലെ പ്രധാന ഭാഗമാണിത്.
* ബോധം കെട്ടയാളുടെ നെഞ്ചില്‍ മര്‍ദം ഏല്‍പിക്കാന്‍ പോകുന്നയാള്‍ മുട്ടുകുത്തി നില്‍ക്കുക
* കൈപ്പത്തിയുടെ അടിഭാഗം രോഗിയുടെ നെഞ്ചില്‍ അമര്‍ത്തിവെയ്ക്കുക
* നെഞ്ചില്‍ മുലക്കണ്ണുകള്‍ മുട്ടുന്ന തരത്തില്‍ ഒരു വരയും അതിനു ലംബമായി മറ്റൊരു വരയും വരച്ചാല്‍ കൂട്ടിമുട്ടുന്ന സ്ഥലത്താണു മര്‍ദം ഏല്‍പിക്കേണ്ടത്
* നെഞ്ചില്‍ കൈപ്പത്തിയുടെ അടിഭാഗം അമര്‍ത്തിയ ശേഷം മറ്റേ കൈ അതിനുമേലെ വയ്ക്കുക. എന്നിട്ടു മുകളിലെ കൈവിരലുകള്‍ കീഴിലെ കൈവിരലുകളുമായി കോര്‍ത്തുവയ്ക്കുക
* കൈമുട്ട് നിവര്‍ത്തി പിടിച്ചിരിക്കണം
* ഈ അവസ്ഥയില്‍ നെഞ്ചില്‍ ശക്തിയായി മര്‍ദം ഏല്‍പിക്കാം. മര്‍ദം ഏല്‍പിക്കുമ്പോള്‍ നമ്മുടെ ശരീരഭാരം കൈപ്പത്തിയിലൂടെ ബോധമറ്റയാളുടെ നെഞ്ചിലേക്കു പകരുകയാണു ചെയ്യുന്നത്
* ഒരു മിനിറ്റില്‍ 100 തവണയെങ്കിലും ഇങ്ങനെ മര്‍ദം ഏല്‍പ്പിക്കണം
* ഓരോ തവണ അമര്‍ത്തുമ്പോഴും നെഞ്ച് അഞ്ചു സെന്റീമീറ്റര്‍ താഴണം
* ബോധം കെട്ടയാള്‍ കണ്ണു തുറന്നു സംസാരിക്കുന്നതു വരെയോ ഡോക്ടറുടെ സേവനം ലഭ്യമാവുന്നതു വരെയോ ഇതു തുടരാം.

No comments:

Post a Comment